ലാവലിന്‍: പിണറായിയുടെ ഹര്‍ജി തളളി
fullstoryphoto കൊച്ചി: ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി തളളി.
ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയെ സാക്ഷിയാക്കുക, മുന്‍ വൈദ്യുതമന്ത്രി ജി.കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കുക തുടങ്ങിയ പതിനെട്ടു ആവശ്യങ്ങളാണ് പിണറായി ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ കേസിലെ ഒരു പ്രതിക്ക് ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ നിയമപരമായി അവകാശമില്ലെന്ന സി.ബി.ഐയുടെ വാദം കോടതി ശരിവെച്ചു. നിര്‍ഭയമായി അന്വേഷണസംഘത്തിന് കേസുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം കോടതിയില്‍ നിരന്തരം ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി ശിവദാസന്‍ നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു.
കേസിലെ ഏഴാം പ്രതിയായ പിണറായിക്ക് വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യവും എന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതി കെ.ജി രാജശേഖരന്‍ നായര്‍ക്കും ഇതേ ഉപാധികളോടെ ജാമ്യം നല്‍കി.
ലാവലിന്‍ കമ്പനിക്ക് സമന്‍സ് അയക്കാന്‍ കോടതി സി.ബിഐക്ക് നാലു മാസത്തെ സമയം നല്‍കി. കേസ് അടുത്ത ഏപ്രില്‍ 23 ന് വീണ്ടും പരിഗണിക്കും.
കെ. മോഹനചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ കഴിഞ്ഞ തവണ ഹാജരായി ജാമ്യം നേടിയിരുന്നു.
പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് ലാവലിന്‍ കരാര്‍ കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ഒപ്പുവച്ചത്. 86 കോടി രൂപ സര്‍ക്കാരിന് കരാറിലെ വീഴ്ചകള്‍ മൂലം നഷ്ടപ്പെട്ടുവെന്നാണ് സിബിഐ കേസ്.